പാലക്കാട്: ജില്ലയിലുണ്ടായ പരാജയങ്ങളും ചില മണ്ഡലങ്ങളിലെ വോട്ടുചോർച്ചയെക്കുറിച്ചും ചർച്ച ചെയ്യാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം.
ആവശ്യമെങ്കിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടുന്ന പഠനസമിതിയെ നിയോഗിച്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പിനുശേഷം നടന്ന വിവിധ മണ്ഡലങ്ങളിലെ കോർകമ്മിറ്റി യോഗങ്ങളിൽ ഉന്നയിക്കപ്പെട്ട പരാതികളുടെ അന്വേഷണവും നടന്നേക്കും. പാലക്കാട് വെസ്റ്റ് ജില്ലയിലെ ഷൊർണൂരിൽ മാത്രമാണ് വോട്ടുകുറഞ്ഞത്. ഇവിടെ സംഘടനാതലത്തിൽ പ്രശ്നങ്ങളില്ലെന്നാണ് വിവരം.
കഴിഞ്ഞ തവണ ഇവിടെ ബിജെപിയും തമ്മിൽ നേരിയ വോട്ടു വ്യത്യാസമാണുണ്ടായിരുന്നത്. ഇതാണ് അന്വേഷണവിധേയമാക്കുക.
പാലക്കാട് ഈസ്റ്റ് ജില്ലയിലെ മണ്ഡലങ്ങളിലാണ് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്നത്. സ്ഥാനാർഥി നിർണ്ണയത്തിൽ കൂടുതൽ പരാതികൾ ഉന്നയിക്കപ്പെട്ടതും ഇവിടെനിന്നാണ്. 2024ൽ പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിനിർത്തിയാൽ നാലു മണ്ഡലങ്ങളിലും ഇത്തവണ വോട്ടുകുറഞ്ഞു.
ഇതിൽ പാലക്കാട് മണ്ഡലത്തിലെ പ്രകടനം വിശദമായി അന്വേഷിക്കും. ചിറ്റൂരിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മറ്റൊരു പാർട്ടിയിൽ നിന്നെത്തിയ ആളെ മത്സരിപ്പിച്ചതുകൊണ്ട് എന്തു നേട്ടമുണ്ടായെന്ന ചോദ്യം അണികളുയർത്തുന്നുണ്ട്. ഇവിടെ പ്രകടമായ വോട്ടുവർധന ഉണ്ടായില്ല. ആലത്തൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ആയിരം വോട്ടുകുറഞ്ഞതു പഠനവിധേയമാക്കും.
വോട്ടുവർധനയ്ക്ക് സാധ്യതയുണ്ടായിരുന്ന നെന്മാറ മണ്ഡലത്തിലും ചലനമുണ്ടായില്ല.
കോങ്ങാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നവരും മണ്ഡലം കമ്മിറ്റിയും യോജിച്ചുള്ള പ്രവർത്തനവുമുണ്ടായിട്ടുണ്ടോ എന്നും അന്വേഷിച്ചേക്കും.